Wednesday, September 2, 2009

റോസ് വിനയുടെ കാത്തിരിപ്പ് നീളുന്നു; ബാപ്പ എവിടെ?

റോസ് വിനയുടെ മനസില്‍ ബാപ്പയുടെ ചിത്രം മങ്ങാന്‍ തുടങ്ങിയിരിക്കുന്നു, തന്റെ കളിചിരികളില്‍ കൂട്ടായി നിന്നിരുന്ന ബാപ്പ വരാത്തതെന്തേയെന്ന് അവളുടെ പരിഭവം... ചോദിക്കുമ്പോള്‍ ഉമ്മ കരയും. ആ കണ്ണുനീരിന്റെ അര്‍ഥമെന്തെന്ന് റോസ്വിനയെന്ന ഏഴു വയസുകാരിയ്ക്ക് മനസിലായിട്ടില്ലിനിയും. ഒരു നാള്‍ കൈനിറയെ സമ്മാനങ്ങളുമായി ബാപ്പ വരുന്നതും സ്വപ്നം കണ്ടിരിക്കുകയാണവളിപ്പോഴും. രണ്ട് വര്‍ഷം മുമ്പ് മുംബൈയില്‍ നിന്നും കാണാതായ ഷംസുദീന്‍ കുന്നരിയത്ത് ഇവിടെയോരു കുടുംബത്തിന്റെ നൊമ്പരമാവുന്നു. എന്നെങ്കിലുമൊരു ദിവസം നിറപുഞ്ചിരിയുമായി വാതില്ക്കല്‍ ഷംസുവെത്തുന്നതും കാത്തിരിക്കുകയാണവര്‍...

വര്‍ഷങ്ങളായി മുംബൈയില്‍ ലോഡ്ജിംഗ് നടത്തുകയാണ് ഷംസുവും സഹോദരന്‍ ഖാദറും. ഒരിടത്തരം കുംടുംബത്തിന്റെ ആധികളൊക്കെയുണ്ട്. എങ്കിലും സന്തോഷകരമായിരുന്നു ആ ജീവിതം. അതിനിടെ, വില്ലനായി എത്തിയ രോഗത്തെ കിഡ്നി കൊണ്ട് പകരം വയ്ക്കേണ്ടി വന്നു. രണ്ടായിരത്തിനാലില്‍ കോയമ്പത്തൂരില്‍ വച്ചായിരുന്നു. കിഡ്നി മാററിവയ്ക്കല്‍ ശസ്ത്രക്രിയ. ലോഡ്ജിംഗ് നടത്തുന്നതിനിടെ അടുത്ത ആഘാതവുമെത്തി. മറെറാരാളെ ഏല്പിക്കാന്‍ വേണ്ടി ഷംസുവിന്റെ കൈയില്‍ വന്ന പണം കളളപ്പണമാണെന്ന് നിരപരാധിയായ ഷംസു അറിഞ്ഞിരുന്നില്ല. ഈ കേസില്‍ ഷംസു രണ്ട് വര്‍ഷം ജയിലില്‍ കിടക്കുകയും ചെയ്തു.

ആരും തളര്‍ന്നു പോകുന്ന ആ നിമിഷങ്ങളിലും ഷംസു പതറിയില്ല, എല്ലാത്തിനുമൊപ്പം ഭാര്യ ഖൈറുന്നിസയും പുന്നാരമകളും ഒപ്പമുണ്ടെന്ന ചിന്തയായിരുന്നു ഷംസുവിന്റെ പ്രചോദനം. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കുടുംബത്തിലേക്ക് മറെറാരതിഥിയുമെത്തി, ഓമനത്തം തുളുമ്പുന്ന ആ ആണ്‍കുഞ്ഞിനെ അവര്‍ ഫര്‍ഹാന്‍ എന്നു വിളിച്ചു. റോസ് വിനയും ഫര്‍ഹാനും അവരുടെ കളിചിരികളുമൊക്കെയായി സുകൃതം നിറഞ്ഞ ജീവിതത്തിനിടയിലേക്കാണ് അപ്രതീക്ഷിതമായി ആ ദുരന്തമെത്തിയത്.

ജ്യേഷ്ഠന്‍ ഖാദറിനൊപ്പം താമസിച്ചിരുന്ന സീതാറാം ബില്‍ഡിംഗില്‍ നിന്ന് ഒരു ദിവസം പതിനൊന്നുമണിയ്ക്ക് ഇറങ്ങിയതായിരുന്നു ഷംസു. മുംബൈ നഗരത്തിന്റെ ഇടവഴികള്‍പോലും മന:പ്പാഠമായിരുന്നു ഷംസുവിന്. ഇടയ്ക്ക് പുറത്തിറങ്ങുന്നത് പതിവായതിനാല്‍ ജ്യേഷ്ഠന്‍ എവിടേയ്ക്കെന്ന് തിരക്കിയില്ല. അന്നു രാത്രി കാണാതായപ്പോള്‍ ഏതെങ്കിലും സുഹൃത്തുക്കളോടൊപ്പം തങ്ങിയതാവാമെന്ന് ഖാദര്‍ കരുതി. പിറേറന്ന് ഉച്ചയായിട്ടും എത്താതിരുന്നപ്പോള്‍ ഖാദറിന് സന്ദേഹമായി. ഷംസുവിന്റെ മൊബൈലിലേക്ക് വിളിക്കാന്‍ തുടങ്ങിയപ്പോഴാണോര്‍ത്തത് അവന്‍ രണ്ടു മൂന്ന് ദിവസമായി ഫോണ്‍ ഉപയോഗിക്കാറില്ലെന്ന്. ഉടന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചന്വേഷിച്ചു. പക്ഷെ എവിടെയും ഷംസു എത്തിയിട്ടില്ല. റൂമില്‍ നിന്നിറങ്ങിയ ശേഷം ഷംസുവിനെ കണ്ടവരാരുമില്ല. മുംബൈയില്‍ ഷംസു പോകാറുളളിടത്തൊന്നും അന്ന് എത്തിയതുമില്ല. ഷംസു എവിടെ പോയി. ആ ചോദ്യം പരിചിതമല്ലാത്ത വഴികളില്‍ ദിശതെററുകയാണ്.

പിന്നെ ഷംസുവിനെ തേടി ഇന്ത്യ മുഴുവന്‍ അന്വേഷണമായിരുന്നു. അജ്മീറിലും തമിഴ്നാട്ടിലും ആഗ്രയിലുമൊക്കെ അറിയാവുന്നവരെക്കൊണ്ടൊക്കെ അന്വേഷിപ്പിച്ചു. കാണാതായതിന്റെ പിറേറദിവസം തന്നെ മുംബൈ പോലീസില്‍ പരാതി നല്കിയിരുന്നെങ്കിലും അന്വേഷണത്തിനു വേഗതയുണ്ടായില്ല. തുടര്‍ന്ന് പി. കരുണാകരന്‍ എം.പി രക്ഷാധികാരിയായും കെ.വി കുഞ്ഞിരാമന്‍ എംഎല്‍എ ചെയര്‍മാനും വി.കെ അശോകന്‍ കണ്‍വീനറുമായി കമ്മിററി രൂപീകരിച്ചു. കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിയ്ക്കുമൊക്കെ പരാതി നല്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ എന്നിവര്‍ ഫാക്സിലൂടെ അന്വേഷണവിവരങ്ങളാരാഞ്ഞു. പോലീസ് കേന്ദ്രങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഷംസുവിനെ മാത്രം കാണ്ടെത്താനായില്ല.


ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ ഷംസുവിന് ശത്രുതയോ വൈരാഗ്യമോ ആരോടുമില്ലെന്നും ആരും അപയാപ്പെടുത്താന്‍ സാധ്യതയില്ലെന്നും കുടുംബം പറയുന്നു. അന്വേഷണം വഴിമുട്ടുന്നതും അവിടെയാണ്.

ബാപ്പയെ കണ്ട ഓര്‍മയില്ലാത്ത മൂന്നരവയസുകാരന്‍ ഫര്‍ഹാനെ നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ഷംസു എത്തുമോ? ഈ ലോകത്തിന്റെ ഏതു കോണിലായാലും സാരമില്ല, ഒരു വിവരം കിട്ടിയാല്‍ മതിയെന്ന് അവസാന പ്രതീക്ഷയാണ് ഈ കുടുംബത്തിനുളളത്.

ഒന്നുമറിയാത്ത ഈ ശൂന്യതയാണ് കാത്തിരിപ്പ് നീളുന്തോറും ഖൈറുന്നീസയുടെ കണ്ണുകളെ ചുവപ്പണിയിക്കുന്നത്. ആരെന്തു പറഞ്ഞാലും ഷംസു വരും, വരണമെന്ന പ്രാര്‍ഥനയുമായി ഒരു കുടുംബം കാത്തിരിക്കുമ്പോള്‍ പ്രതീക്ഷകല്‍ പുതിയ ദൂരം നേടുകയാണ്.

Reported by Qayum Manya ( http://www.kasaragodvartha.com/)
On 11 June 2009

No comments: