Friday, September 17, 2010

ഷംസുദ്ദീന്‍ തിരോധാനം: സി.ബി.ഐ സംഘം കാസര്‍കോട്ട്‌

കാസര്‍കോട്‌: മേല്‍പ്പറമ്പ്‌ സ്വദേശിയെ മുംബൈയില്‍വെച്ച്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസില്‍ സി.ബി.ഐ കാസര്‍കോട്ടെത്തി അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ മുംബൈ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പുരുഷോത്തം പൂവാടത്തിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. മേല്‍പ്പറമ്പിലെ കെ.എം. ഷംസുദ്ദീനെ(37) 2007
ജുലൈ മൂന്നിനാണ്‌ കാണാതായത്‌. മുംബൈയില്‍ സഹോദരന്‍ അബ്ദുല്‍ ഖാദറിനൊപ്പം സമീം എന്ന ഗസ്റ്റ്‌ഹൗസ്‌ നടത്തിവരികയായിരുന്നു ഷംസുദ്ദീന്‍. നാട്ടില്‍ നിന്ന്‌ മുംബൈയിലേക്ക്‌ തിരികെപോയി ഒരാഴ്‌ച്ചക്കകമാണ്‌ ഷംസുദ്ദീനെ കാണാതായത്‌. മുംബൈയില്‍ കടം കൊടുത്ത വകയില്‍ പണം തിരികെ ലഭിക്കാനുണ്ടെന്ന്‌ മുംബൈയിലേക്ക്‌ പോകുന്നതിന്‌ മുമ്പേ ഭാര്യ വീട്ടുകാരെ അറിയിച്ചിരുന്നതായി പറയുന്നു. മുംബൈയില്‍ നിന്ന്‌ ഷംസുദ്ദീന്റെ തിരോധാന സമയത്ത്‌, ഭാര്യ വീട്ടിലേക്ക്‌ വന്ന ഫോണ്‍വിളി ഹിന്ദിയിലായിരുന്നുവെന്ന്‌ പറയുന്നു. ഷംസുദ്ദീന്‍ തങ്ങളുടെ തടവിലുണ്ടെന്നും 50 ലക്ഷം രൂപയുമായി നേത്രാവതി പാലത്തിനടുത്തെത്തണമെന്നും ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. അധോലോക സംഘത്തിന്റെ ആള്‍ക്കാരാണ്‌ ഫോണ്‍ വിളിച്ചതെന്ന്‌ സംശയമുള്ളതായി പറയപ്പെടുന്നു. ഷംസുദ്ദീനിന്റെ തിരോധാനം സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തിയങ്കിലും ഷംസുദ്ദീനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ ഭാര്യ ഖയറുന്നീസ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ സി.ബി.ഐ അന്വേഷണ സംഘം കാസര്‍കോട്ടെത്തിയത്‌. കാസര്‍കോട്ട്‌ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ച സി.ബി.ഐ ഷംസുദ്ദീനിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു തുടങ്ങി. ഷംസുദ്ദീനിന്റെ ഭാര്യ ഖയറുന്നീസയുടെ കുമ്പളയിലെ വീടും സി.ബി.ഐ സംഘം സന്ദര്‍ശിച്ചു. Read the news

No comments: