Sunday, July 31, 2011

ശംസുദ്ധീന്റെ തിരോധാനത്തിന് നാലുവയസ്സ്: അന്വേഷണം സി.ബി.ഐയുടെ പുതിയ ടീം ഏറ്റെടുത്തു

കാസര്‍കോട്: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈ ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനുമായ കെ.എം. ശംസുദ്ദീ(37) ന്റെ തിരോധാനത്തിന് നാലുവയസ്സ്. തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ മുംബൈ യൂണിറ്റിലെ പുതിയ ടീം ഏറ്റെടുത്തു.

നേരത്തെ കേസന്വേഷിച്ചിരുന്നത് മലയാളിയായിരുന്ന സി.ഐ പുരുഷോത്തം പൂവാടത്തായിരുന്നു.
ഇപ്പോള്‍ കേസന്വേഷിക്കുന്നത് സി.ബി.ഐ ഡി.വൈ.എസ്.പി കലൈമണിയുടെ നേതൃത്വത്തിലുള്ള ടീമാണ്. രണ്ടു മാസം മുമ്പ് കാസര്‍കോട്ടെത്തിയ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. അടുത്ത മാസം വീണ്ടും എത്തുമെന്ന് ഡി.വൈ.എസ്.പി ശംസുദ്ധീന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. 2010 ജൂലൈ മാസത്തിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ ഒരു വര്‍ഷമായി നടത്തിയ അന്വേഷണത്തിലും ശംസുദ്ധീനെക്കുറിച്ചുള്ള ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം പുതിയ ടീമിനെ ഏല്‍പ്പിച്ചത്.

2007 ജൂലൈ മൂന്നിനാണ് ശംസുദ്ധീനെ മുംബൈ വിടിയിലെ എം. എം. ആര്‍. മാര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ദുരൂഹസാഹചര്യത്തിലാണ്് കാണാതയാത്. ശംസുദ്ധീന്റെ സഹോദരന്‍ അബ്ദുല്ല കാണാതയതിന് പിറ്റേ ദിവസം തന്നെ മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുംബൈയില്‍ ഗസ്റ്റ്ഹൗസും അതോടൊപ്പം വ്യാപാരസ്ഥാപനങ്ങളും നടത്തിവന്നിരുന്നു.

കാണാതാവുന്നതിന് തലേദിവസം രാത്രി ശംസുദ്ധീന്‍ കുമ്പള പേരാലിലെ ഭാര്യ ഖൈറുന്നിസയുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. ചിലരില്‍ നിന്നും കുറച്ച് പണം കിട്ടാനുണ്ടെന്ന് പറഞ്ഞാണ് ശംസുദ്ധീന്‍ താമസസ്ഥലത്തു നിന്നും പോയത്. പിന്നീട് തിരിച്ചെത്തിയില്ല. പോകുമ്പോള്‍ കേരള സിമ്മുള്ള മൊബൈല്‍ ഫോണ്‍ താമസസ്ഥലത്താണ് വെച്ചിരുന്നത്. ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് ശംസുദ്ധീന്‍ വീട്ടിലേക്ക് വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മുംബൈ പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയിരുന്നില്ല. ശംസുദ്ധീന്‍ ഉപയോഗിച്ചിരുന്ന എയര്‍ടെല്‍ നമ്പറില്‍ നിന്ന് വന്നതും പോയതുമായ ഫോണ്‍കോളുകളുടെ വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല. മൊബൈല്‍ കമ്പനികള്‍ സാധാരണ ഒരുവര്‍ഷത്തെ ഡാറ്റ മാത്രമെ സൂക്ഷിച്ച് വെക്കാറുള്ളൂ. പിന്നീട് ഇവ ഒഴിവാക്കുകയാണ് പതിവ്. പുതിയ നിയമം അനുസരിച്ച് അഞ്ചു വര്‍ഷം വരെ ഡാറ്റ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്.

ശംസുദ്ധീന്റെ മൊബൈല്‍ നമ്പറില്‍ നിന്നുള്ള ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ശംസുദ്ധീനെ കാണാതായതിനു ശേഷം ഭാര്യ ഖൈറുന്നിസയ്ക്ക് അജ്ഞാതരായ ചിലര്‍ വിളിച്ച് ശംസുദ്ധീന്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നും 50 ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നു പറഞ്ഞ് പല തവണ ഫോണ്‍ ചെയ്തിരുന്നു. ഈ ഫോണ്‍കോളുകളെല്ലാം റിക്കാര്‍ഡ് ചെയ്തിരുന്നു. ഹിന്ദിയിലും മലയാളത്തിലുമായാണ് വിളിച്ചവര്‍ സംസാരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ഖൈറുന്നിസ കുമ്പള പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ഫോണ്‍ ചെയ്തവരെ കണ്ടെത്തുകയും ചെയ്തിരുന്നു. കുമ്പള പേരാറിലെ അബ്ദുര്‍ റഹ്മാന്‍, റഫീഖ് എന്ന മുഹമ്മദ് റഫീഖ്, അബ്ദുര്‍ റഹ്മാന്‍ എന്നിവരെയാണ് പോലീസ് മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്ത് കുമ്പളയില്‍ കൊണ്ടുവന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പണം തട്ടാന്‍ വേണ്ടി മാത്രമുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്ന് വ്യക്തമായി ഇവര്‍ നാലുമാസത്തോളം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.

ശംസുദ്ധീന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മേല്‍പ്പറമ്പില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്നു. ശംസുദ്ധീന്റെ തിരോധാന കേസില്‍ സി.ബി.ഐയുടെ പുതിയ ടീം നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ശംസുദ്ധീന്റെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും. മക്കളായ റോസ്ബീനയും, മുഹമ്മദ് ഫര്‍ഹാലും ബാപ്പയുടെ വരവും കാത്ത് പ്രതീക്ഷയോടെ നില്‍ക്കുകയാണ്. ഭാര്യ ഖൈറുന്നിസ നീതിക്കു വേണ്ടി മുട്ടാത്ത വാതിലുകള്‍ ഇനി ബാക്കിയില്ല. ഭര്‍ത്താവ് എന്നെങ്കിലും തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ് ഖൈറുന്നിസയും.

No comments: